Wednesday, September 16, 2009

സംശയം

കുറെ കാലം മുന്‍പാണ്‌. ഞാന്‍ അന്ന്‌ മദിരാശിയിലാണ്‌. ഒരു അവധിക്കാലം കഴിഞ്ഞ്‌ തീവണ്ടിയില്‍ തിരിച്ച്‌ പോകുന്നു. എന്റെ കൂടെ തൃശ്ശൂരില്‍ നിന്നും ഒരു ഭാര്യയും ഭര്‍ത്താവും കയറി. അവരുടെ പ്രായം, പെരുമാറ്റ രീതി എന്നിവയില്‍ നിന്നും അവരുടെ കല്യാണം കഴിഞ്ഞ്‌ അധികമായിട്ടില്ല എന്നു മനസ്സിലായി.അവരും എന്റെ കൂപ്പയില്‍ തന്നെ ആയിരുന്നു. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത്‌ ഒരു മധ്യവയസ്ക ആയിരുന്നു.

ബെര്‍ത്തില്‍ ഇരുന്നയുടനെ അവര്‍ സംസാരം തുടങ്ങി. ഏതാണ്ട്‌ ഇപ്രകാരമായിരുന്നു..

ഭാ: ശ്ശൊ..! എനിക്ക്‌ നാണമായിട്ട്‌ വയ്യ!

ഭര്‍: എന്താ ഇത്ര നാണിക്കാന്‍? ഇതൊക്കെ എല്ലാ പെണ്ണുങ്ങളും പതിവല്ലെ?

ഭാ: അതെ, പക്ഷെ ഇനിയെന്റെ കൂടെ ജോലിചെയ്യുന്നവരൊക്കെ കളിയാക്കാന്‍ തുടങ്ങും..

ഭര്‍: അവരെന്തിനാ കളിയാക്കുന്നെ?

ഭാ: അതോ... ഒന്നാമതു ഞാന്‍ ഫെമിനിസം പറഞ്ഞു നടന്നിരുന്നതാ. കുറേക്കാലം കല്യാണം വേണ്ട എന്നും ഭാവിച്ചിരുന്നു. അത്യാവശ്യം ആണ്‍കുട്ടികളുടെ കൂട്ടത്തിലാ പലപ്പോഴും എന്നെ അവരൊക്കെ പെടുത്തിയിട്ടുള്ളത്‌. എന്നിട്ടിപ്പൊ...

ഭര്‍: ഓ, ഇതത്ര തല പോകുന്ന കാര്യമൊന്നുമല്ലെന്നേ..

ഭാ: എന്നാലും ഇതിപ്പൊ.. എല്ലാവരും പറയും കല്യാണതോടെ ഞാന്‍ മാറിപ്പോയീന്ന്‌. നിങ്ങടെ ശാരദേച്ചിക്കായിരുന്നു നിര്‍ബന്ധം. കഴിഞ്ഞ തവണ മുതല്‍ക്കേ.. എന്തൊരു സന്തോഷമായിരുന്നു അവര്‍ക്ക്‌?! എന്റെ പിന്നാലെയായിരുന്നു. എന്നെ കളിയാക്കാനും അവരായിരുന്നു മുന്നില്‍..

ഭര്‍: അവര്‍ക്ക്‌ വളരെ വൈകിയല്ലെ കുട്ടികളുണ്ടായത്‌? രണ്ടും ചെറിയ കുട്ടികളല്ലെ? നീയല്ലെ ശരിക്ക്‌ അവരുടെ മകളുടെ പ്രായത്തില്‍? അവര്‍ ആസ്വദിക്കട്ടെ.

ഭാ: അതിലൊന്നും എനിക്ക്‌ വിരോധമില്ല. പക്ഷെ.. ഓ! എനിക്ക്‌ നാണായിട്ട്‌ വയ്യ! ഞാന്‍ കുറച്ച്‌ ദിവസം ലീവെടുത്താലൊ?

ഭര്‍: നിനക്ക്‌ ഭ്രാന്താ..

ഭാ: അതല്ല. പരിചയക്കാരെ കാണുമ്പൊ എനിക്കൊരു ചമ്മല്‍. നിങ്ങടെ വടക്കേലെ രാമകൃഷ്ണനല്ലെ ഓട്ടോ ഓടിച്ചിരുന്നത്‌? അയാള്‍ കാര്യം മനസ്സിലാക്കിയോ എന്ന്‌ എനിക്കൊരു സംശയം. അതുകൊണ്ടാണ്‌ ബാഗ്‌ ഞാനെടുത്തോളാം, കാശ്‌ നിങ്ങള്‍ കൊടുത്തോളു എന്നു ഞാന്‍ പറഞ്ഞേ..

ഭര്‍: ഞാന്‍ ചോദിക്കട്ടേ? സത്യം പറയുമൊ? ഇതൊക്കെ നീ ഇഷ്ടപ്പെടുന്നില്ലെ?

ഭാ: (ഭര്‍ത്താവിന്‌ ഒരു ചെറിയ നുള്ള്‌ കൊടുക്കുന്നു. ഒരു നിമിഷത്തെ മൗനത്തിനു ശേഷം "ഉം!.." എന്നൊരു ചെറിയ മൂളല്‍ മൂളി തല വെട്ടിച്ച്‌ പുറത്തേക്ക്‌ നോക്കി ഇരിക്കുന്നു.

ഇത്രയുമായപ്പോള്‍, മധ്യവയസ്ക കേറി ഹെഡ്‌ ചെയ്തു.

മ.വ: എത്ര മാസമായി?

ഭാ: (ഞെട്ടി തിരിഞ്ഞ്‌) എന്ത്‌?

മ.വ: ഗര്‍ഭം..

ഭാര്യയും ഭര്‍ത്താവും ഒന്നും മനസ്സിലാവാത്ത പോലെ പരസ്പരം നോക്കുന്നു.

മ.വ: ഞാന്‍ എന്താ ചോദിച്ചത്‌ എന്നുവെച്ചാല്‍, ഗര്‍ഭം ഉള്ളപ്പൊ ഇങ്ങനെ ഓട്ടൊയില്‍ സഞ്ചരിക്കുകയോ പെട്ടി പോലെ ഭാരമുള്ള സാധനങ്ങള്‍ എടുക്കുകയോ ചെയ്യരുത്‌. നിങ്ങള്‍ ചെറുപ്പമല്ലെ? അറിഞ്ഞിരിക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു എന്നു മാത്രം.

ഭാര്യയും ഭര്‍ത്താവും വീണ്ടും പരസ്പരം നോക്കി. തുടര്‍ന്ന്‌ രണ്ട്‌ പേരും പൊട്ടിച്ചിരിച്ചു.

ഭര്‍: അയ്യോ ചേച്ചി തെറ്റിദ്ധരിച്ചു! ഞങ്ങള്‍ സംസാരിച്ച്‌ കൊണ്ടിരുന്നത്‌..(ഭാര്യ കൈകള്‍ കാണിച്ച്‌ തന്നു) ഇവള്‍ മൈലാഞ്ചി ഇട്ടതിനെ പറ്റിയായിരുന്നു! ദൈവമേ! ഇത്ര പെട്ടെന്ന്‌ കുട്ടികളുണ്ടാവാനോ....!!

ഞാന്‍ പതുക്കെ എഴുന്നേറ്റ്‌ പോയി ടോയ്‌ലെറ്റില്‍ കയറി കുറെ നേരം ചിരിച്ചു. അല്ലാതെ എനിക്കെന്ത്‌ ചെയ്യാന്‍ പറ്റും?

Tuesday, September 8, 2009

വരാനുള്ളത്‌.....

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌...

ബാംഗ്ലൂരില്‍ നിന്നു പുറപ്പെട്ട്‌ തെക്കോട്ട്‌ സര്‍വീസ്‌ നടത്തുന്ന ഐലന്റ്‌ എക്സ്പ്രസ്‌ ഓടിക്കിതച്ചു. ഡ്രൈവര്‍ (വി കെ എന്‍-ന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഡ്രൈവന്‍) ആകാംക്ഷയോടെ മുന്നോട്ട്‌ നോക്കിയിരുന്നു. ഇന്നും ലേറ്റായി എന്നു കരുതി വണ്ടിയെ പറപറത്താന്‍ നിശ്ചയിച്ചു.

അപ്പോള്‍ ദൂരത്തു കണ്ടു.... ഒരു ജനക്കൂട്ടം... അയ്യോ.. അവര്‍ റെയില്‍ ഉപരോധിച്ചിരിക്കുന്നു... ബ്രേക്ക്‌ എവിടെ?

മനസ്സില്ലാമനസ്സോടെ മുരണ്ടു നിരങ്ങി വന്നു നിന്ന വണ്ടിയെ ജനക്കൂട്ടം വളഞ്ഞു. പലരുടേയും കയ്യില്‍ മുട്ടന്‍ വടി. ഒരുത്തന്റെ കയ്യില്‍ കത്തിക്കാത്ത ഒരു പന്തം. എന്തിനുള്ള പുറപ്പാടാണ്‌ ദൈവമേ... രക്ഷിക്കണേ... മൈ ഗോഡ്‌...

കൂട്ടത്തില്‍ നേതാവ്‌ എന്നു തോന്നിച്ച ഒരുത്തന്‍ മുന്നോട്ട്‌ നീങ്ങി നിന്നു.

"താഴെ ഇറങ്ങു.."

ഡ്രൈവര്‍ വിറച്ചു. നിയമപരമായി എഞ്ചിന്‍ ഡ്രൈവര്‍ ഡ്യൂട്ടിയിലുള്ളപ്പോള്‍ പുറത്തിറങ്ങരുത്‌. പക്ഷെ അതു പറഞ്ഞാല്‍ ഈ വെളിച്ചപ്പാടിന്റെ സന്തതികള്‍ക്കു മനസ്സിലാവുമൊ?

"താഴെ ഇറങ്ങു.."വീണ്ടും ആജ്ഞ. ഇനി മിണ്ടാതിരുന്നതുകൊണ്ട്‌ പ്രയോജനമില്ല.

"ക്ഷമിക്കണം.. പുറത്തിറങ്ങാന്‍ വയ്യ"

"പേടിക്കണ്ട... ധൈര്യമായി പുറത്തിറങ്ങിക്കോളു.."

ഡ്രൈവര്‍ ദയനീയമായി ജനക്കൂട്ടത്തെ ഒന്നു കൂടി നോക്കി. എല്ലാവരുടേയും കണ്ണുകളില്‍ ഒരു തരം നിര്‍വൃതി. എന്തോ നേടിയെടുത്ത പോലെ. പേടി വര്‍ദ്ധിക്കുന്നു. എന്തു വന്നാലും ശരി, പുറത്തിറങ്ങുന്ന പ്രശ്നമില്ല.

അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌... നില്‍ക്കുന്നത്‌ ഒരു സ്റ്റേഷനിലാണ്‌. അതാ... സ്റ്റേഷന്‍ മാസ്റ്റര്‍.. നിര്‍വികാരമൂര്‍ത്തീഭാവമായി നിലകൊള്ളുന്നു.. കയ്യില്‍ ചുരുട്ടിപ്പിടിച്ച ചുമപ്പു, പച്ച കൊടികള്‍...

"നിങ്ങള്‍ താഴെ ഇറങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ എഞ്ചിനിലേക്കു കയറി വരാം... വേണോ?"

ആ "വേണോ?"ക്കു ഒരു ഭീഷണിയുടെ സ്വരമില്ല? ഒരു അഭിപ്രായം ചോദിക്കുന്ന പോലെ.. നാടോടികാറ്റില്‍ പവനാഴി വിജയനും ദാസനും 'എങ്ങിനെ മരിക്കണം' എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്ത പോലെ..

"ഇറങ്ങാന്‍ ഭാവല്യ... ല്ലെ? ന്നാല്‍ അങ്ങോട്ട്‌ വരാം...ന്തെ?"

കൂട്ടത്തിലെ നേതാവ്‌ എഞ്ചിനില്‍ വലിഞ്ഞു കയറി. കൂടെ വേറെയും ഒരുത്തന്‍. അവനെ നേതാവ്‌ വിലക്കി. "താഴെ നിന്നോ.. ഇതു ഞാന്‍ ഒറ്റക്ക്‌ കൈകാര്യം ചെയ്തോളാം.. നീ പോയി തീ കത്തിക്കാനുള്ള ഏര്‍പ്പാട്‌ നോക്ക്‌.."

(മൈ ഗോഡ്‌...)

നേതാവ്‌ ഏന്തി വലിഞ്ഞു കയറി. കണ്ട്‌ നിന്ന ജനം വന്‍ കയ്യടി. "സംഘടനം ത്യാഗരാജന്‍" എന്ന്‌ തീയെറ്ററില്‍ എഴുതിക്കാണിക്കുമ്പോള്‍ കേള്‍ക്കാറുള്ള അതേ ബീറ്റ്‌..

ഇനിയെന്ത്‌.. എന്നു ശങ്കിച്ചുനിന്ന ഡ്രൈവറുടെ കഴുത്തില്‍ ആദ്യം വീണത്‌ പൂമാലയായിരുന്നു. തുടര്‍ന്ന്‌ ഭയങ്കര കരഘോഷം. "വെക്കടാ വെടി!" എന്നുള്ള നേതൃനിര്‍ദ്ദേശം കിട്ടേണ്ട നിമിഷം, 10000ത്തിന്റെ മാലപ്പടക്കം പൊട്ടി. ജനം മുഴുവന്‍ ഡാന്‍സ്‌ കളിക്കുന്നു. വേറെ ഒരുത്തന്‍ അവിടെയുള്ളവര്‍ക്കൊക്കെ മധുരപലഹാരം വിതരണം ചെയ്യുന്നു. സ്റ്റേഷന്‍ മാഷക്കും കിട്ടി.

ആക്ച്വലി എന്താ സംഭവിക്കണേ? ഒന്നും മനസ്സിലാവുന്നില്ലല്ലോ...

പെട്ടന്നാണ്‌ ജനം വീണ്ടും ഡ്രൈവറുടെ നേരെ തിരിഞ്ഞത്‌.. ഡ്രൈവര്‍ക്ക്‌ മധുരം നല്‍കുമ്പോള്‍ നേതാവ്‌ പറഞ്ഞു കൊടുത്തു..

"അതേയ്‌.. പേടിക്കണ്ട... ഇതൊരു ചെറിയ ആഘോഷമാ.. ഇന്നു മുതല്‍ മദിരാശിയില്‍ നിന്നുള്ള വണ്ടിക്ക്‌ ഈ സ്റ്റേഷനില്‍ സ്റ്റോപ്‌ അനുവദിച്ചിരുന്നു. ആദ്യമായി ഒരു എക്സ്പ്രസ്സ്‌ വണ്ടി ഈ സ്റ്റേഷനില്‍ നിര്‍ത്തുന്നത്‌ ആഘോഷിക്കാനാ ഞങ്ങള്‍ എല്ലാവരും ഉറക്കം പകുതിയാക്കി ഇവിടെ കൂടിയത്‌. പക്ഷെ എന്ത്‌ പറയാനാ? ആ പഹയന്‍ ഡ്രൈവര്‍.. മദിരാശി വണ്ടിയുടെ.. മറന്നു എന്നു തോന്നുന്നു. ഏതായാലും വണ്ടി നിര്‍ത്താതെ പോയി. ഇവിടെ നിന്ന്‌ കേറാന്‍ കുറേ ആളുകള്‍ ടിക്കറ്റും എടുത്തു നില്‍പ്പുണ്ടായിരുന്നു.. അവരും ഇളിഭ്യരായി.. ചുരുക്കത്തില്‍, ഞങ്ങളെ വെല്ലുവിളിച്ച്‌ കടന്നുപോയ ആ എക്സ്പ്രസ്സ്‌ വണ്ടിക്കു പകരം, അടുത്ത്‌ വന്ന എക്സ്പ്രസ്സ്‌ വണ്ടി ഞങ്ങള്‍ നിര്‍ത്തി എന്നു മാത്രം.. രുകാവട്ട്‌ കേ ലിയെ ഖേദ്‌ ഹെ.."

ആശ്വാസത്തോടെ വണ്ടി വീണ്ടും എടുക്കാന്‍ തുനിഞ്ഞ ഡ്രൈവരുടെ നേരെ ഒരു പാര്‍സല്‍ നീണ്ടു.. "സാര്‍, ഇതു താങ്കളുടെ ഫാമിലിക്ക്‌...സ്വീറ്റ്സ്‌ ആണ്‌.. ഞങ്ങള്‍ നാട്ടുകാരുടെ സ്നേഹത്തിന്റെ ഭാഷയില്‍... മുഷിഞ്ഞില്ലല്ലൊ... ഹാപ്പിയല്ലേ? നാളേയും വരണേ...."

Tuesday, September 1, 2009

കുടുംബമഹിമ

കോന്‍സ്റ്റബ്‌ള്‍ ഗോപിപ്പിള്ള ട്രാഫിക്‌ എസ്‌ ഐ-യുടെ അടുത്തേക്ക്‌ മെല്ലെ നീങ്ങി നിന്നു. എസ്‌ ഐ പുതിയ പയ്യനാണ്‌. താന്‍ വേണം എല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍.

"സാര്‍...."

എസ്‌ ഐ തിരിഞ്ഞു നോക്കി. "എന്താ ഗോപിപ്പിള്ളേ?"

"സാര്‍, ആ പയ്യനെ വിട്ടേരെ സാറെ.. ഏതോ വലിയ വീട്ടിലെ പയ്യനാ.."

എസ്‌ ഐ ആളു സര്‍വീസില്‍ അധികമായില്ലെങ്കിലും ഗോപിപ്പിള്ളയുടെ പരിചയസമ്പത്തിനെ ബഹുമാനിക്കുന്ന കൂട്ടത്തിലായിരുന്നു.

"എന്താ ഗോപിപ്പിള്ളേ? നിങ്ങള്‍ക്ക്‌ അവനെ അറിയാമോ?"

"ഓ.. എനിക്കറിയാന്‍ മേല സാറെ.. പക്ഷെ ലെവന്റെ കാറിന്റെ ഫ്യൂവല്‍ ഇന്‍ഡിക്കേട്ടര്‍ കണ്ടാല്‍ അറിയത്തില്ലയൊ കുടുംബ മഹിമ? ദാണ്ടെ ഫുള്‍ എന്നു കാണിക്കുന്നു.... ഏതോ ഒള്ള വീട്ടിലെയാ സാറെ... കൂടുതല്‍ വഷളാവാതെ വിടുന്നതാ നല്ലത്‌ സാറെ...."