ബൂലോകത്തിന്റെ സ്വന്തം വൈദ്യനും "യോഗ" എന്നു കേട്ടാൽ ചാടിയെഴുന്നേൽക്കുന്ന സ്വഭാവക്കാരനുമായ ജയേട്ടനു് വെറുതെ കഴിഞ്ഞയാഴ്ച ഒരു ഇ-മെയിലയച്ചു. ഇനി അടുത്തെങ്ങാനും ബാംഗ്ലൂർക്കുണ്ടാകുമോ എന്നായിരുന്നു ഉള്ളടക്കം.
മറുപടി വന്നത് ഒരു മിനുട്ടിനുള്ളിൽ. ചാറ്റിൽ.
"ഞാൻ ബുധനാഴ്ച ബാംഗ്ലൂരിലുണ്ടാകും!"
ഹയ്യട! ഞാനാണെങ്കിൽ ഇതുവരെ ഒരു മലയാളം ബ്ലോഗറെ നേരിട്ട് കണ്ടിട്ടില്ല (പരിചയമുള്ള കുറച്ചുപേർ ബ്ലോഗ് ചെയ്യാറുണ്ട്. എന്നാൽ ബ്ലോഗിൽ വച്ച് പരിചയപ്പെട്ട ആരേയും കണ്ടിട്ടില്ല). ഇതാ ഒരു സുവർണാവസരം മുന്നിൽ. അതും ഞാൻ വളരെ ആരാധിക്കുന്ന സാക്ഷാൽ ജയേട്ടൻ!
ഈ ജയേട്ടൻ വിളി ഞാൻ തന്നെ എടുത്ത ഒരു സ്വാതന്ത്ര്യമാണ്. ആദ്യത്തെ 1-2 തവണ സംവദിച്ചപ്പോൾ - കമന്റുകളിലാണ് എന്നാണോർമ്മ - ഡോക്ടർ എന്നൊക്കെ വിളിച്ച് ഔപചാരികത നിലനിർത്തിയതാണ്. പിന്നെ ഞാൻ തന്നെയങ്ങ് കയറി "ഏട്ടൻ" വിളി തുടങ്ങിയതാണ്. "ചീത്ത പറയുകയാണെങ്കിൽ അപ്പൊ മാറ്റാം" എന്ന സ്കീമിൽ. ചീത്ത പറഞ്ഞില്ലെന്ന് മാത്രമല്ല ബ്ലോഗിലൂടെയും ഇ-മെയിലിലൂടെയും ചാറ്റിലൂടെയും പരസ്പരം വളരെ അടുപ്പം തോന്നുകയും ചെയ്തു.
അപ്പൊ ഈ ജയേട്ടനാണ് വരുന്നത്. ശരി, കണ്ടുകളയാം. ബുധനാഴ്ച വൈക്കുന്നേരം ഫ്രീ ആകും എന്നാണ് ധാരണ. ആയുർവേദ കോളജിൽ നിന്ന് കുട്ടികളേയും രണ്ട് ടീച്ചർമാരേയും കൊണ്ട് സ്റ്റഡി ടൂറിനാണ് മൂപ്പർ വരുന്നത്. അത് എന്തുവേണമെങ്കിലുമായിക്കോട്ടെ; എനിക്ക് ജയേട്ടനെ കാണണം! നോ വിട്ടുവീഴ്ച.
ആപ്പീസിൽ ഇരിപ്പുറക്കാത്തതുകൊണ്ട് നാലരയായപ്പോഴേ ഞാനിറങ്ങി. വീട്ടിൽ ചെന്ന് ഒരു കാപ്പിയൊക്കെ കുടിച്ച് ഉഷാറായി.
ജയേട്ടനെ ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ ഒന്ന് ഇമ്പ്രസ്സ് ചെയ്യിക്കണം (എന്തിനാ എന്ന് ചോദിച്ചാൽ ഒരു സീനിയർ ആൻഡ് പോപ്പുലർ ബ്ലോഗറുടെ സുഹൃത്ത് എന്നറിയപ്പെടാനുള്ള വെമ്പലാണെന്ന് കൂട്ടിക്കോളു). അതിന് ചില പൊടിക്കൈകൾ റെഡിയാക്കിയിട്ടുണ്ട്.
ബാംഗ്ലൂരിൽ തന്നെ ജോലിയുള്ള അനുജന്റെ ബുള്ളറ്റ് ബൈക്ക് തരപ്പെടുത്തി വച്ചിരുന്നു. ബുള്ളറ്റ് ഓടിക്കുന്നവന് ഭയങ്കര അഭിമാനമായിരിക്കും, നല്ല വിലകിട്ടും എന്നൊക്കെയാണ് (എന്റെ) വയ്പ്. ബൈക്ക് കിട്ടിയ ഉടനെ 1-2 ദിവസം എടുത്ത് ഓടിക്കാൻ പഠിക്കാൻ ശ്രമിച്ചു. അതോടെ ഒരു കാര്യം വ്യക്തമായി. സ്വതവേ ദുർബലൻ, പുറമേ ബൈക്ക് ബുള്ളറ്റ് എന്നാണ് സ്ഥിതി. ഗിയർ മാറാൻ ശ്രമിച്ച് വലതു കാൽപ്പാദം നീരുവച്ചു. നീര് ജയേട്ടനെ കാണിക്കാതിരിക്കാൻ ഷൂ ധരിക്കാൻ തീരുമാനിച്ചു. വിസിറ്റിംഗ് കാർഡ് ഒരു ഒന്നര ഡസൻ എടുത്ത് പോക്കറ്റിൽ തിരുകി. ജാട കുറയ്ക്കണ്ട.
(സെന്റ് പൂശാൻ മറന്നുപോയ കാര്യം തിരിച്ചുവന്ന ശേഷമാണ് ഓർത്തത്)
ഇത്തിരി ബുദ്ധിമുട്ടിയാണെങ്കിലും മെജസ്റ്റിക് ഏരിയയിൽ ജയേട്ടൻ താമസിക്കുന്ന ഹോട്ടലിലെത്തി. ബൈക്കിൽ നിന്നിറങ്ങാതെ തന്നെ പുള്ളിയെ ഒന്ന് വിളിച്ചു. നോക്കുമ്പൊ തൊട്ടുപിന്നിൽ ജയേട്ടൻ.
ആദ്യമായി ഞാൻ കാണുന്ന മലയാളം ബ്ലോഗർ!
പരസ്പരം ഹസ്തദാനത്തിന് ശേഷം ജയേട്ടൻ ക്ഷണിച്ചു: "വരൂ!"
അയ്യോ ജയേട്ടൻ ബുള്ളറ്റ് കണ്ടില്ലേ ആവൊ? ഒന്ന് ശ്രദ്ധ ക്ഷണിക്കാം
"ജയേട്ടാ, ബൈക്ക്...."
"ങാ, ബൈക്കല്ലേ? അതിന് അധികം സ്ഥലമൊന്നും വേണ്ട. നമുക്ക് ഇവിടെ പാർക്ക് ചെയ്യാം"
ശും! ആദ്യത്തെ ട്രയൽ ചീറ്റി.
(ഇനിയങ്ങോട്ട് ശും ഉള്ളിടത്തൊക്കെ ഓരോ ട്രയൽ ചീറ്റുന്നതായി മനസ്സിലാക്കണം)
"ഞാൻ ചോദിക്കണം എന്ന് വിചാരിക്കുകയായിരുന്നു. എന്തിനാ ചിതൽ എന്ന് പേർ തെരഞ്ഞെടുത്തത്?"
എന്തിനാ? ഞാനത്രക്കൊന്നും ആലോചിച്ചിട്ടില്ല. വെറുതെ. ഒരു പേർ വേണം. എങ്കിൽ ചിതൽ എന്നായിക്കോട്ടെ.
"അത്രേ ഉള്ളു?"
"അതെ"
"ചിതൽ എന്ന് പറഞ്ഞാൽ എന്തും തിന്നുന്ന ജീവിയല്ലേ?"
അതും പറഞ്ഞ് വൈദ്യൻ, 6-7 കിലോ അണ്ടർ വെയ്‌റ്റായ എന്നെ ആപാദചൂഡം ഒന്ന് നോക്കി. ഞാൻ തിരിച്ച് വൈദ്യരേയും നോക്കി. കണ്ടിടത്തോളം പുള്ളിയും അണ്ടർ വെയ്‌റ്റാ! ഒരു നീര്ർക്കോലി രൂപം!
ജയേട്ടന്റെ കൂടെ ഒരു ബന്ധുവും ഉണ്ട് - അശ്വിൻ.
"ബ്ലോഗറാണോ?"
"ഏയ് അല്ല. ഞാൻ ബ്ലോഗുകൾ ഒന്നും അങ്ങിനെ നോക്കാറില്ല"
ശും. ഒരു പൊട്ടെൻഷ്യൽ ഫോളോവർ കൂടി പോയി.
ജയേട്ടൻ പറഞ്ഞു:
"അതേയ്, സ്റ്റൂഡന്റ്സ് ഒക്കെ പലവഴിക്ക് ചിതറിപ്പോയിട്ടുണ്ട്. അവരെ കണ്ട് സമയത്ത് ഹോട്ടലിൽ തിരിച്ചെത്താൻ പറയണം. നാളെ രാവിലെ മൈസൂർക്ക് പോകാനുള്ളതാ. നമുക്കൊന്ന് നടന്നാലോ?"
മെജസ്റ്റിക്കിലെ നാറുന്ന ഇടുങ്ങിയ വഴികളിലൂടെ ഞങ്ങൾ നടന്നു.
പെട്ടെന്നാണ് കണ്ടത് - ജയേട്ടൻ 2-3 പെൺകുട്ടികളെ കൈവീശി കാണിക്കുന്നു. പെൺകുട്ടികൾ ജയേട്ടനെ നോക്കി പുഞ്ചിരിക്കുന്നുമുണ്ട്.
എന്താ ഇങ്ങനെ? ഞാൻ അശ്വിന്റെ മുഖത്തു നോക്കി. അശ്വിൻ പറഞ്ഞുതന്നു:
"ജയേട്ടന്റെ വിദ്യാർത്ഥികളാണ്"
ഛെ! ജയേട്ടനെ തെറ്റിദ്ധരിക്കാൻ ശ്രമിച്ചിട്ട് നടക്കുന്നില്ലല്ലോ?
തിരിച്ച് ഹോട്ടലിൽ വന്നു. അപ്പൊ ജയേട്ടൻ പറഞ്ഞു:
"ഹോട്ടലുകാരോട് പറഞ്ഞ് വെക്കാം.. 10-60 പേർ ഉള്ളതല്ലേ? ചോറ് റെഡിയാക്കാൻ പറയാം"
എനിക്ക് കന്നഡയിൽ ബബ്ബബ്ബ എന്നൊക്കെ പറയാൻ അറിയാം. മുറി കന്നഡ വച്ച് ജയേട്ടന്റെ മുന്നിൽ ഒന്ന് ഷൈൻ ചെയ്യണം.
ഹോട്ടലുകാരോട് സംസാരിക്കാൻ വേണ്ടി മുന്നോട്ട് നീങ്ങി കണ്ഠശുദ്ധീകരണം നടത്തിയതോർമ്മയുണ്ട്. പിന്നെ കാണുന്നത് നല്ല ശുദ്ധ കന്നഡയിൽ ജയേട്ടൻ ഹോട്ടലുകാരോട് സംസാരിക്കുന്നതാണ്.
നെക്സ്റ്റ് ശും!
(പിന്നീട് അപഗ്രഥിച്ചപ്പോൾ ബഹുവ്രീഹിയും തൽപ്പുരുഷനുമടക്കം സകല സന്ധിസമാസങ്ങളും ചേർത്താണ് ജയേട്ടൻ കന്നഡ സംസാരിച്ചത് എന്നു കണ്ടെത്താനായി)
"ജയേട്ടൻ എവിടുന്നാ കന്നഡ പഠിച്ചേ?"
"പോസ്റ്റിടാം! കന്നഡ വന്ന വഴി!"
"മതി. ഇനി ഏതൊക്കെ ഭാഷയറിയാം?"
"കുറേ അറിയാം! ഒക്കെ വഴിയേ മനസ്സിലാവും!"
അപ്പൊ ഇത് എന്തൂട്ട് മൊതലാണ് സാധനം?
(ഇങ്ങേർക്ക് പല ഭാഷകളിൽ ബ്ലോഗുകളും ആരാധകരുമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു)
ഞാൻ വാച്ച് നോക്കി. ഇല്ല, വന്നിട്ട് അധികസമയമായിട്ടില്ല. ഇനിയും കുറേക്കൂടി മാനനഷ്ടം സംഭവിക്കാനുള്ള സമയമുണ്ട്.
ഞാനും അശ്വിനും ഓരോ ദോശ ഓർഡർ ചെയ്തു. ജയേട്ടൻ തൈരുസാദം തെരഞ്ഞെടുത്തു.
കൈവിട്ടുകൊണ്ടിരിക്കുന്ന ആത്മവിശ്വാസം വീണ്ടെടുത്തേ മതിയാവൂ. കന്നഡയിൽ ബബ്ബബ്ബ പറയാനറിയാം എന്ന് ജയേട്ടനെ അറിയിക്കണം. വെയ്റ്ററെ വിളിച്ചു.
"എണ്ണ ബേഡി" (ദോശയിൽ... എണ്ണ വേണ്ട)
ജയേട്ടൻ ചിരിച്ചു "എന്താ കന്നഡയിൽ പറഞ്ഞത്? എണ്ണ പേടിയാണെന്നോ?"
ശും നമ്പ്ര 4
"അല്ല, എണ്ണ വേണ്ട....ന്ന് പറഞ്ഞതാ"
"എന്തേയ് കൊളസ്റ്ററോൾ ഉണ്ടോ?"
ശും അഞ്ചായി. ജയേട്ടാ, പത്ത് ശും ആയാൽ നിർത്തണം. അതിൽ കൂടുതൽ എനിക്ക് എണ്ണാൻ അറിയില്ല.
"ആയുർവേദ വിധിപ്രകാരം സന്ധ്യ കഴിഞ്ഞാൽ തൈര് കഴിക്കരുത് എന്നാണ്. പക്ഷെ ആഗ്രഹിച്ചത് തിന്നാണ്ട് പറ്റുമോ? അതുകൊണ്ട് തൈര്‌സാദം തീരുന്നതുവരെ ഞാൻ വൈദ്യനല്ല!"
ബ്ലോഗർ കണ്ണനുണ്ണി വിളിച്ചു. മൂപ്പർ എംജി റോഡിൽ അരുൺ കായംകുളത്തിനെ കാത്ത് നിൽക്കുകയാണ്. പക്ഷെ അരുൺ ആപ്പീസിൽ നിന്നിറങ്ങിയിട്ടില്ല. ഞങ്ങൾ അരുണിനെ വിളിച്ചു. ജോലിത്തിരക്കാണ്, ഇറങ്ങാൻ വയ്യെന്ന് പാവം അരുൺ. സാരമില്ല, ഹോട്ടലിലേക്ക് എത്തിക്കോളാം എന്ന് കണ്ണനുണ്ണി.
ഞങ്ങളുടെ സംസാരം ബ്ലോഗിൽ കൂടി മലയാളഭാഷയും ടിവി ചാനലും സദാചാരവും ആളുകളുടെ വകതിരിവും ഒക്കെ കടന്ന് എവിടെയൊക്കെയോ എത്തിയിരിക്കുന്നു.
ഒരു പ്രത്യേക ജനവിഭാഗത്തെക്കുറിച്ച് പരാമർശം വന്നു.
"ഞാൻ അവരെക്കുറിച്ച് ഒരു പോസ്റ്റിടാൻ വിചാരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു കൊല്ലമായി ഒരു ഐഡിയ മനസ്സിൽ കിടക്കുന്നു"
ദൈവേ, ഇയാള് കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തവനാണല്ലോ. ഒരു കൊല്ലമായിത്രേ ഐഡിയേം കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്. "നാളെ ബ്രേൿഫാസ്റ്റിന് എന്ത് വേണം?" എന്ന് അമ്മ കൺഫ്‌യൂഷൻ അടിക്കുന്ന മാതിരി "അടുത്ത പോസ്റ്റ് എന്ത് വേണം? ഒന്നും ഇതുവരെ കിട്ടിയില്ലല്ലോ.." എന്നു വിചാരിക്കുന്നയാളാണ് ഞാൻ.
കണ്ണനുണ്ണി എത്തി. എത്തിയപാടെ കണ്ണനുണ്ണിയും ജയേട്ടനും ഒരു സെറ്റായി. ഒരേ നാട്ടുകാരല്ലേ? പിന്നെ അവരുടെ വർത്തമാനം തുടങ്ങി. അത് ഗദ്യത്തിലൊതുക്കാൻ പറ്റില്ല. അതുകൊണ്ട് ഒരു സാമ്പിൾ താഴെ:
"അപ്പൊ എവിടാന്നാ പറഞ്ഞേ?"
"അത് നമ്മുടെ രാമപുരത്തുനിന്ന് പടിഞ്ഞാട്ട് പോകണം"
"അതെ, ഞാനറിയും. പാടമല്ലേ?"
"ഉവ്വുവ്വ്. എള്ളും നെല്ലും മാറിമാറി കൃഷിയിറക്കാറുണ്ട്"
"പിന്നില്ലേ? ഞാനതിലേയൊക്കെ എത്ര നടന്നിരിക്കുന്നു. അവിടെ ----ടെ വീടറിയുമോ?"
"നല്ല കഥ! വളരെ നന്നായി അറിയാം!"
"അതേ...ല്ലേ? ഞാനവരുടെ മാവിന് കല്ലെറിഞ്ഞിട്ടുണ്ട്!"
തേങ്ങാക്കുല! എന്നേയും ഗോളടിക്കാൻ ആരെങ്കിലുമനുവദിക്കൂ!
പെട്ടെന്നാണോർത്തത്. വിസിറ്റിംഗ് കാർഡ് കയ്യിലുണ്ടല്ലോ? ഒന്നിറക്കി നോക്കാം.
വിസിറ്റിംഗ് കാർഡ് വാങ്ങി സൂക്ഷിച്ചു നോക്കിക്കൊണ്ട് കണ്ണനുണ്ണി മൊഴിഞ്ഞു:
"അതേയ്, ബ്ലോഗർക്ക് വിസിറ്റിംഗ് കാർഡിന്റെ ആവശ്യമൊന്നുമില്ല. ഒരു ബ്ലോഗർ ഐഡി ഉണ്ടായാൽ മതി!"
(ശും കണ്ണനുണ്ണി വക ഒന്ന്, ജയേട്ടൻ വക.. എത്രയോ)
ഞാനായിട്ട് തുടങ്ങിവെച്ച ഈ ബ്ലോഗ് മീറ്റ് ഞാൻ തന്നെ പിരിച്ചുവിട്ടിരിക്കുന്നു. മതി. ഞാൻ പോണൂ.
"ഓക്കെ, അപ്പൊ ഇനി തൊടുപുഴയിൽ കാണാം. കാണണം!"
ചിരിക്കുന്നത് കണ്ടില്ലേ രണ്ട് പേരും? ഒറ്റ ബ്ലോഗർമാരേയും വിശ്വസിക്കാൻ കൊള്ളില്ല.
Sunday, June 20, 2010
Saturday, June 5, 2010
കണ്ടതും കേട്ടതും അറിഞ്ഞതും - 1
"സിനിമയിലോ നാടകത്തിലോ നാറാണത്തുഭ്രാന്തനായി അഭിനയിക്കാന്‍ കുറഞ്ഞപക്ഷം ആര്‍നോള്‍ഡ് ഷ്വാര്‍സെനെഗറെയെങ്കിലും വിളിക്കണം. ദിവസവും അനവധി തവണ വലിയ കല്ല് മലമുകളിലേക്ക് ഉരുട്ടിക്കയറ്റുന്നവനു് അതിലും എത്രയോ മടങ്ങ് മസിലുണ്ടായിരിക്കും. കലിയുഗത്തിലെ എറ്റവും ശക്തനായ മനുഷ്യന്‍ നാറാണത്തുഭ്രാന്തനായിരുന്നിരിക്കും".
Subscribe to:
Posts (Atom)